Skip to main content

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

    



        തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .


    ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്റെ കയ്യിൽ നിന്നും പുസ്തകങ്ങൾ വാങ്ങുന്ന ആൾക്കാരെല്ലാവരും അയാളുടെ സുഹൃത്തുക്കളായി മാറിയിരുന്നു. പുസ്തക വായനയിൽ നിന്നോ ജീവിത സാഹചര്യങ്ങളിൽ നിന്നോ ലഭിച്ചതാണോ എന്നറിയില്ല, കൂടെയുള്ളവരെ സഹായിക്കുക എന്നത് അയാളിൽ സഹജമായ ഒന്നായിരുന്നു. അതിനുവേണ്ടി ഏതറ്റം വരെയും പോകുക എന്നത് നന്ദൻ നിരന്തരം ചെയ്തിരുന്നു. നോവലിലുടനീളം അങ്ങനെയുള്ള സഹായങ്ങൾ തനിക്ക് ഒട്ടും അറിയാത്തവർക്ക് വേണ്ടി പോലും അയാൾ ചെയ്തിരുന്നതായി കാണാം. അങ്ങനെ പോകുമ്പോൾ ഉണ്ടാകുന്ന ചില്ലറ ക്ലേശങ്ങൾ അയാളെ ഒട്ടും തന്നെ അലട്ടിയിരുന്നില്ല. അയാൾ പുസ്തകം വിൽക്കാൻ പോകുന്ന റെയിൽവേ സ്റ്റേഷനിൽ ഒരു സുഹൃത് വലയം ഉണ്ടായിരുന്നു. സ്റ്റേഷനിൽ ടിക്കറ്റ് കൊടുക്കുന്ന മെർലിൻ, ചായക്കാരൻ സെയ്തലി, ലോട്ടറി കൊടുക്കുന്ന ഗഫൂർ  അങ്ങനെ നീളുന്നു. കൂടാതെ പുസ്തകം വാങ്ങുന്ന ഓരോരുത്തരും അയാളുടെ സുഹൃത്ത് വലയത്തിലേക്ക് ചേർക്കപ്പെട്ടു കൊണ്ടിരുന്നു. 

    നന്ദന് ആകെ തെറ്റ് പറ്റിയത്  അടുത്ത സുഹൃത്താണെന്ന് കരുതി സ്വന്തം സഹോദരനെ പോലെ കരുതിയിരുന്ന സുഗുണൻ എന്നയാളുടെ കാര്യത്തിലാണ്. അതിന് അയാൾക്ക് കൊടുക്കേണ്ടി വന്ന വില വളരെ വലുതാണ്. അയാളുടെ മകളുടേത്... അങ്ങനെ നന്ദൻ പുസ്തക വില്പനക്കാരൻ എന്ന ലേബലിൽ നിന്നും പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ അച്ഛൻ എന്ന ലേബലിലേക്ക് പെട്ടെന്ന് തന്നെ മാറുന്നു.  ജീവിതത്തിൽ വളരെ വലിയ ആ ദുരന്തം വന്നതിനുശേഷം കുറച്ചു ദിവസം അയാൾ വീട്ടിലിരുന്നുവെങ്കിലും കൂടുതൽ കാലം അങ്ങനെയിരിക്കാൻ അയാൾക്ക് ആകുമായിരുന്നില്ല. ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ വീണ്ടും ജോലിക്ക് പോകുന്നു, തന്റെ കൂട്ടുകാരെ കാണുന്നു, അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നു, പുസ്തകം വാങ്ങുന്ന പുതിയ കൂട്ടുകാരെ കണ്ടുപിടിക്കുന്നു... 

        അതേസമയം സുഗുണൻ ജയിലിൽ പോയി ജാമ്യത്തിൽ ഇറങ്ങുകയും നന്ദൻ എന്ന അച്ഛൻ ഭാര്യയായ രേണുക അറിയാതെ, എന്നാൽ അവരുടെ ആശീർവാദത്തോടെ തന്റെ കടമ എന്ന് വിചാരിക്കുന്ന ആ കാര്യം ചെയ്യാൻ ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നു. പ്രതീക്ഷിക്കുന്ന തരത്തിലുള്ള കഥാവസാനം പക്ഷേ വളരെ ഹൃദ്യമായി ആണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.

    പ്രതീക്ഷിതമാണെങ്കിലും, വേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാവസാനമാണ് പുസ്തകത്തിൽ ഉള്ളത്. കൂടാതെ നന്ദന്റെ ഭാര്യയായ രേണുകയുടെ കാര്യത്തിൽ നന്ദനും അതുവഴി നോവലിസ്റ്റും നീതിപുലർത്തിയില്ല എന്നാണ് പുസ്തകം വായിച്ചപ്പോൾ എനിക്ക് തോന്നിയത്. എന്തുതന്നെയായാലും നന്നായി എഴുതപ്പെട്ട, എല്ലാവർക്കും വായിക്കാൻ പറ്റിയ, വായിക്കേണ്ട ഒരു പുസ്തകം തന്നെയാണ് കാണുന്നതല്ല കാഴ്ചകൾ.

Comments

Post a Comment

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...