Skip to main content

വായനക്കാരന്റെ നിരീക്ഷണം : ആലവായൻ -പെരുമാൾ മുരു​ഗൻ

  


 
 
 അർദ്ധനാരി എന്ന പുസ്തകത്തിനൊരു തുടർച്ചയായി പെരുമാൾ മുരുഗൻ എഴുതിയ പുസതകമാണ് ആലവായൻ. ആലവായൻ എന്നാൽ വലിയ വായ് ഉള്ളവൻ എന്നർത്ഥം. അർദ്ധനാരി പോലെത്തന്നെ മനുഷ്യവികാരങ്ങളുടെ ഒരു പ്രഹേളികയാണ് ഈ നോവലും. അർദ്ധനാരിയുടെ അവസാനം എന്താകും എന്ന് കുഴങ്ങിയവർക്കുള്ള ഒരു മറുപടിയും ഇതിലുണ്ട്. ഏതാണ്ട് സ്വാതന്ത്യസമരത്തോടടുക്കുന്ന സമയത്തുള്ള തമിഴ്നാടിന്റെ സാംസ്കാരിക പശ്ചാത്തലം ഈ പുസ്തകത്തിലും പെരുമാൾ മുരുകൻ വരച്ചു കാട്ടുന്നുണ്ട്. എഴുത്തുകാരൻറെ തീക്ഷ്ണമായ ജീവിതവികാര ദർശനങ്ങളാണ് പുസ്തകവും വായിക്കാൻ ഈ പുസ്തകവും വായിക്കാൻ കാരണമായത് .

അർദ്ധനാരി എന്ന നോവലിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ "കാളി" മരിച്ചോ ഇല്ലയോ എന്നൊരു സംശയത്തിന്റെ മുനയിലാണ് അർദ്ധനാരി അവസാനിച്ചതെങ്കിൽ കാളി മരിച്ചതിനു ശേഷമുള്ള ഭാര്യ "പൊന്ന"യുടെ ജീവിതമാണ് പ്രധാനമായും ആലവായനിൽ പ്രതിപാദിക്കുന്നത്. വായിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് അർദ്ധനാരി കിരീടം സിനിമപോലെയും  ആലവായൻ ചെങ്കോൽ സിനിമപോലെയുമാണ് എനിക്ക് തോന്നിയത് . കാളി ആത്മഹത്യ ചെയ്യാൻ ഉണ്ടായ സാഹചര്യവും അതിലുള്ള തന്റെയും മറ്റു കുടുംബക്കാരുടെയും പങ്കും പൊന്ന മനസ്സിലിട്ട് പലതവണ ചിന്തിക്കുന്നുണ്ട്. ഒരുതവണ പോലും അതിൽ തങ്ങൾക്ക് പങ്കില്ല എന്ന ഒരുത്തരത്തിലെത്താൻ പൊന്നയ്ക്കാവുന്നില്ല. മരിച്ചിട്ടും കാളിയുടെ ആത്മാവ് പോയിട്ടില്ല എന്നും കാളി വിഹരിച്ച് നടന്ന എല്ലായിടത്തും അവന്റെ സാന്നിധ്യം ഇപ്പോഴുമുണ്ടെന്നും പൊന്ന വിശ്വസിക്കുകയും പലപല സാഹചര്യങ്ങൾ ഒരുക്കി പ്രകൃതി അതിന് വളം വച്ചു കൊടുക്കുകയും ചെയ്യുന്നു; അല്ലെങ്കിൽ പ്രകൃതി ഒരുക്കുന്ന   സാഹചര്യങ്ങൾ പൊന്ന അവളുടെ രീതിയിൽ മാറ്റിയെടുത്ത് അത് കാളിയുടെ സാന്നിധ്യമാക്കി മാറ്റുക ചെയ്യുന്നതുമാകാം. കാളി ആത്മഹത്യ  ചെയ്തത് പോലെ താനും ചെയ്താലോ എന്ന് പലപ്പോഴും ആലോചിക്കുന്നെങ്കിലും ജീവിക്കാനുള്ള എന്തോ ഒരു കാരണം അവളുടെ മനസ്സിനെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. കാളി ആത്മഹത്യ ചെയ്യാൻ ഉണ്ടായ അതേ കാരണവും അതുതന്നെയാണെന്ന് പിന്നീട് നമുക്ക് മനസ്സിലാകുന്നു.

    കാളിയുടെ മരണശേഷം തുടക്കത്തിൽ പൊന്നയ്ക്ക് ഉണ്ടായ ജീവിതത്തോടുള്ള വിരക്തി മുന്നോട്ടുപോകുമ്പോൾ കുറഞ്ഞുവന്ന് ഇല്ലാതാകുന്നതായും ജീവിതത്തോടുള്ള ഉത്സാഹം  സ്വാഭാവികമായും ഉണ്ടായി വരുന്നതായും കാണാം. കാളിയോടുള്ള സ്നേഹം ഒട്ടും കുറയാതെതന്നെ അവൾ മറ്റൊരു സത്യം മനസ്സിലാക്കുന്നിടത്ത് നോവൽ അവസാനിക്കുന്നു. അർദ്ധനാരി നോവലിലെ ഏതാണ്ട് എല്ലാ  കഥാപാത്രങ്ങളും ആലവായനിലും ഉണ്ട്.  അർദ്ധനാരിയിലെ ഏതാണ്ട് നായകസ്ഥാനത്ത് നിൽക്കുന്ന കാളിയെപ്പോലെ ഇതിലെ എല്ലാ പുരുഷ കഥാപാത്രങ്ങളെക്കാളും സ്ത്രീ കഥാപാത്രങ്ങൾക്കാണ് മനോബലവും ചുറ്റുമുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള കഴിവ് ഉള്ളതായും കാണിക്കുന്നത്. കാളിയോട് എല്ലാവരും കാണിച്ച " തെറ്റിന്റെ" ഗ്രാഹ്യത കുറയ്ക്കാൻ പലരും മനസ്സുകൊണ്ടും വാക്കുകൾ കൊണ്ടും ശ്രമിക്കുന്നുണ്ടെങ്കിലും അതിന്റെ ഒരു നിഴൽ നോവലിൽ ഉടനീളം കാണാൻ സാധിക്കും. 

അർദ്ധനാരി പൂർണമാകുന്നത് ആലവായൻ കൊണ്ടാണ്. എന്തുകൊണ്ടും അർദ്ധനാരിത്വം നമുക്ക് ഈ നോവലിന് നൽകുവാൻ സാധിക്കും.

Comments

Post a Comment

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...