അർദ്ധനാരി , ആലവായൻ എന്നീ പുസ്തകങ്ങൾക്ക് ശേഷം വായിക്കുന്ന പെരുമാൾ മുരുകന്റെ പുസ്തകമാണ് കങ്കണം. കങ്കണം എന്നത് ഉത്സവങ്ങൾക്കും കല്യാണങ്ങൾക്കും ഒക്കെ കയ്യിൽ കെട്ടുന്ന മഞ്ഞച്ചരടിന് പൊതുവേ പറയുന്ന ഒരു പേരാണ്. അത് കെട്ടിക്കഴിഞ്ഞാൽ ഏതു കാര്യത്തിനാണോ അത് കെട്ടിയത് അത് കഴിയാതെ പുറത്തിറങ്ങാൻ പാടില്ല എന്നാണ് പഴമക്കാര്‍ പറയുന്നത്. വേറൊരു തരത്തില്‍ പറഞ്ഞാൽ കങ്കണം കെട്ടുക എന്നതുകൊണ്ട് ഏതെങ്കിലും ഒരു ദൗത്യം ഏറ്റെടുത്ത് അതിൽ ശ്രദ്ധലുവായിരിക്കുന്നു എന്ന വ്യംഗ്യാർത്ഥം കൂടി എടുക്കാവുന്നതാണ്. വാച്യാർത്ഥവും വ്യംഗ്യാർത്ഥവും അക്ഷരാർത്ഥത്തിൽ ശരിയാകുന്ന രീതിയിലുള്ള ഒരു നോവലാണ് കങ്കണം. പറയാൻ ഉദ്ദേശിക്കന്ന വിഷയവും അത് അവതരിപ്പിച്ച രീതിയും വച്ചു നോക്കുമ്പോൾ മുൻപ് വായിച്ച പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി കുറച്ചു ലളിതമായ ഒരു വിഷയമാണ് ഇതിൽ കൈകാര്യം ചെയ്യുന്നത് എന്നാണ് തോന്നിയത്. എന്നിരുന്നാലും മുന്‍ നോവലുകളിലെപ്പോലെ വാചകങ്ങളിലെ തീക്ഷ്ണതകൾ ഇടയ്ക്ക് കാണാൻ സാധിക്കുന്നുണ്ട്. നോവലില്‍ ഏതാണ്ട് രണ്ടായിരാമാണ്ടോടു കൂടി തമിഴകത്തുണ്ടായിരുന്...