Skip to main content

വായനക്കാരന്റെ നിരീക്ഷണം മുതലലായാനി :100% മുതല - ജി.ആർ.ഇന്ദുഗോപൻ

 



 കേരളത്തിന്റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിൽ കാട്ടുകൊള്ളക്കാരിൽ നിന്നും രക്ഷനേടാനായി സർക്കാർ തുടങ്ങിയ ചീങ്കണ്ണി ഫാമിൽ കൊണ്ടിട്ട മുതലകൾ പെരുകി ആ നാട്ടുകാർക്ക് തന്നെ ഭീഷണിയാകുകയും,  അവരെത്തന്നെ പിടിച്ചു തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ,  പ്രസ്തുത ഫാമിൽ വിദേശത്തുനിന്നും മുതലകളുടെ കണക്കെടുപ്പിനും  അവിടുത്തെ ജനങ്ങളുടെ  മുതലകൾ മൂലമുള്ള അപകടങ്ങൾക്ക് പരിഹാരം കാണാനുമായി ജീവിതത്തിന്റെ അർത്ഥത്തെ തേടിക്കൊണ്ടിരിക്കുന്ന, തന്റെ ജീവിതം കൊണ്ട് ആർക്ക് എന്തു ഗുണം എന്ന് വിചാരിക്കുന്ന രഘുവരൻ എന്ന മുതല ശാസ്ത്രജ്ഞൻ   വരുന്നതു മുതലാണ്  ജി ആ ഇന്ദുഗോപൻ എഴുതിയ മുതലലായാനി -100% മുതല എന്ന നോവൽ ആരംഭിക്കുന്നത്.

 

പുസ്തകത്തിന്റെ തലക്കെട്ടപോലെത്തന്നെ 100% മുതലയാണ് ഈ പുസ്തകത്തിൽ. ഇതിലെ കഥാപാത്രങ്ങളുടെ ജീവിതഗതി തീരുമാനിക്കുന്ന ഇടങ്ങളിലെല്ലാം മുതല ഉണ്ടാകും അല്ലെങ്കിൽ മുതലകളെപ്പോലെ പ്രവർത്തിക്കുന്ന, മുതലകളെപ്പോലെ ചിന്തിക്കുന്ന അല്ലെങ്കിൽ മുതലകളുമായി സാമ്യം തോന്നുന്ന എന്തെങ്കിലും ആ പരിസരത്തുനിന്ന്  വായനക്കാർക്ക് ലഭിക്കും .

 

ആ നാട്ടിലെ പ്രധാന കഥാപാത്രമായ കൃഷ്ണൻകുട്ടിപ്പിള്ളയ്ക്ക്  മുതലക്കടിയേൽക്കുകയും, തൽഫലമായി അയാളുടെ കൈ മുറിഞ്ഞു പോകുകയും, അപ്രതീക്ഷിതമായി അയാളതിനെ സംസ്കരിക്കാൻ  തുനിയുകയും ചെയ്യുന്ന സന്ദർഭത്തിലാണ് പ്രധാന കഥാപാത്രമായ രഘുവരൻ മുതല ഫാമിലേക്ക് എത്തുന്നത്. തുടക്കത്തിൽത്തന്നെ അവർ തമ്മിലെന്തോ ഒരു ബന്ധമുണ്ടെന്നും എന്നാലത് നല്ല രീതിയിലുള്ള ഒരു ബന്ധമല്ലെന്നും വായനക്കാർക്ക് മനസ്സിലാകുന്നു. പുസ്തകം മുമ്പോട്ട് പോകുമ്പോൾ നാം പരിചയപ്പെടുന്ന കഥാനായകൻ ഉൾപ്പെടെയുള്ള കഥാപാത്രങ്ങളെല്ലാം വിചിത്രമായ സ്വഭാവസവിശേഷതകൾ ഉൾക്കൊള്ളുന്നവരാണെന്ന് മനസിലാകുന്നു.

നല്ലൊരു ഫുട്ബോൾ പ്ലെയറായിട്ടും നാട്ടിൽ നിന്ന് ഒന്നിലധികം ദിവസം മാറിനിൽക്കുമ്പോൾ നാട്ടിലേക്ക് തിരിച്ചു വിളിക്കുമെന്ന് പറഞ്ഞു ആ പ്രേമത്തിനെ ചങ്ങലക്കിട്ട ശങ്കർദാസ്, പട്ടാളത്തിൽ പോയിട്ട് ഒരു ആക്സിഡന്റ് കാരണം ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട് നാട്ടിൽ വന്ന് കാമുകി ഉൾപ്പെടെയുള്ള തന്റെ സർവ്വവും നഷ്ടപ്പെട്ട അജീർ, അന്ധയായിട്ടും കണ്ണുള്ളവരെക്കാൾ കൂടുതൽ കാഴ്ചകൾ കാണുന്ന അമ്മച്ചിയമ്മ, കാരണവർ സ്വത്തുക്കൾ എഴുതി വച്ചിട്ടുണ്ട് എന്ന് പറഞ്ഞു അവിടത്തെ ഒരു തറവാട്ടിൽ ഏതെങ്കിലും ഒരു  വൃക്ഷത്തിൽ  കായ്കൾ ഉണ്ടാകുമ്പോൾ മുതൽ അതിന് കാവലിരിക്കുന്ന മനോഹരൻ പിള്ളയും പ്രഭാകരൻപിള്ളയും, മുതലയുടെ ലിംഗം മുതൽ എടുത്ത് ആരാധിക്കുന്ന, മുതലക്കടിയേൽക്കാതിരിക്കാൻ മുതലയമ്പലം പണിഞ്ഞ അമ്പുക്കാണി അങ്ങനെ നീളുന്നു ഇതിലെ വിചിത്ര സ്വഭാവമുള്ള കൂടാതെ മുതലകളോട് പല രീതിയിൽ  സാമ്യമുള്ള ആ നാട്ടിലെ മനുഷ്യർ.

 

കഥ മുന്നോട്ടു പോകുന്തോറും കൃഷ്ണൻകുട്ടിപ്പിള്ളയുമായി രഘുവിനുള്ള ബന്ധവും, അയാളവിടെ ഒരു നിയോഗം എന്നോണം എത്തിപ്പെട്ടതാണ് എന്നും വായനക്കാർക്ക് വെളിവാകുന്നു. മുതലകളുടെ സെൻസസ് എടുക്കാൻ വന്ന, അവയുടെ കടിയിൽ നിന്ന് നാട്ടുകാരെ രക്ഷിക്കാൻ വന്ന രഘുവിന് ലോകത്തെല്ലായിടത്തും അത് സാധിച്ചെങ്കിലും ഈ നാട്ടിൽ അതിനു സാധിക്കുന്നില്ല. അതിന് നടത്തുന്ന ശ്രമങ്ങൾ പലതരത്തിൽ പൊളിയുന്നു. 

 

ഇതിനിടയിൽ രഘുവിന്റെ പഠനകാലയളവിൽ അയാൾക്ക്‌ ഉണ്ടായ പ്രശ്നങ്ങളും, കൃഷ്ണൻകുട്ടിപ്പിള്ളയുടെ ഭൂതകാലവും, കൂടെ പ്രവർത്തിക്കുന്ന കൃഷ്ണ എന്ന പെൺകുട്ടിയുടെ പഴയ കഥകളുമെല്ലാം പറഞ്ഞുപോകുന്നുണ്ട്. 

 

പിന്നീടുണ്ടാകുന്ന ശക്തമായ മഴയത്ത് ആ നാട്ടിലെ തകരാറായ തറവാടായ തീർത്ഥങ്കര തറവാടിന്റെ ഓരോ ഭാഗങ്ങളായി ഇടിഞ്ഞു തുടങ്ങുമ്പോൾ അവിടുത്തെ അന്തേവാസിയും  രഘുവരന്റെ ബന്ധുവുമായ  അന്ധയായ അമ്മച്ചിയമ്മയ്ക്കുണ്ടായ വെളിപാട് ആധാരമാക്കി  ആ തറവാടിന്റെ അസ്ഥിവാരത്തിനടിയിലുള്ള പത്തായത്തിലിരിക്കുന്ന നിധി  എടുക്കാൻ ഇറങ്ങുന്ന രഘുവിനും കൂട്ടർക്കും ഉണ്ടാകുന്ന സംഭവ വികാസങ്ങളും മറ്റുമായി പല ദിശകളിലേക്കായാണ്  പിന്നീട് കഥ പോകുന്നത്. ആ നാട്ടിലെ മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നതിൽ നോവലിസ്റ്റ് വളരെ നന്നായി വിജയിച്ചു എന്നുവേണം കരുതാൻ.  ചുരുക്കത്തിൽ  വളരെ മികച്ച ഒരു വായനാനുഭവമാണ് ഇന്ദുഗോപൻ നമുക്കായി ഒരുക്കി തന്നിരിക്കുന്നത്. ഞാൻ ഇതുവരെ വായിക്കാത്ത തരത്തിലുള്ള ആഖ്യാന ശൈലിയാണ്  ഈ പുസ്തകത്തിൽ ഉള്ളത്. നോവലിസ്റ്റ് ഓരോ കഥാപാത്രത്തെയും, കഥപരിസരത്തെയും വർണിക്കുമ്പോഴും കഥാപാത്രങ്ങളുടെ രൂപവും, വേഷവിധാനങ്ങളും കൂടാതെ കഥാ പരിസരങ്ങളുടെ മുക്കും മൂലയും ഒരു സിനിമയിൽ എന്ന പോലെ  നമ്മുടെ മനസ്സിൽ കാണാൻ സാധിക്കും. നാം സാധാരണ കാണുന്നതിന്റെ ഇരട്ടി വലിപ്പത്തിലുള്ള മുതലകൾ, മുതലമൂർത്തി, കണ്ണില്ലാഞ്ഞിട്ടും  കണ്ണുള്ളവരേക്കാൾ വ്യക്തമായി കാഴ്ചകൾ കാണുന്ന അമ്മച്ചിയമ്മ തലമുറകളായി പക കൈമാറി വരുന്ന പട്ടിയുടെ സന്തതി പരമ്പരകൾ  അങ്ങനെ ഒട്ടനേകം കഥാപാത്രങ്ങൾ യഥാർത്ഥ ജീവിതത്തിൽ നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്തതാണ്. കുട്ടിക്കാലത്ത് വായിച്ച അമർചിത്രകഥകളൊക്കെ വായിക്കുന്ന തരത്തിലുള്ള കഥ പറഞ്ഞു പോക്ക്  ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ പുസ്തകം വായിക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.

Comments

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...