Skip to main content

വായനക്കാരൻ്റെ നിരീക്ഷണം : നാലഞ്ചു ചെറുപ്പക്കാർ - ജി.ആർ.ഇന്ദുഗോപൻ






ഇന്ദുഗോപന്റെ മുതലായനി എന്ന നോവല്‍ വായിച്ചതിനുശേഷം അടുത്ത പുസ്തകം ഏതാവണം എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഒരു സഹപ്രവർത്തകൻ വഴി ഇന്ദുഗോപന്റെ തന്നെ നാലഞ്ചു ചെറുപ്പക്കാർ എന്ന പുസ്തകത്തെ കുറിച്ച് അറിയുന്നത്. ഉടനെ തന്നെ സിനിമയാകാൻ പോകുന്ന പുസ്തകമാണത്  എന്നതുകൊണ്ട് ആ പുസ്തകം വായിക്കാൻ ഒരാവേശം തോന്നി, വാങ്ങി, വായിച്ചു. വായിച്ചു കഴിഞ്ഞപ്പോൾ  ഇതൊരു അസ്സൽ സിനിമാറ്റിക് നോവലായി തന്നെയാണ് തോന്നിയത്. എന്തുകൊണ്ടും നല്ല ഒരു സിനിമയാക്കാൻ പറ്റുന്ന, ത്രില്ലര്‍ സ്വഭാവമുള്ള, അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ സാധിക്കാത്തതരം ആഖ്യാന ശൈലിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. ഈ പുസ്തകം വായിച്ചപ്പോൾ ഇഷ്ടമായ, എന്നാല്‍ തെല്ലൊന്നത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം മുതലലായനിയും ‌നാലഞ്ചു ചെറുപ്പക്കാരും 2 വിഭിന്ന തലങ്ങളില്‍ നില്‍ക്കുന്ന പുസ്തകങ്ങളാണ് എന്നതാണ്. ആഖ്യാനശൈലിയാകട്ടെ, കഥാപാത്ര നിർമ്മിതിയാകട്ടെ രണ്ടും ഒരാളുടെ സൃഷ്ടിയാണെന്ന് മനസിലാക്കാനാവാത്തവിധമാണ്.

പുസ്തകത്തിലേക്ക് വന്നാല്‍ കൊല്ലം കടപ്പുറത്തെ ഒരു വിവാഹത്തിന് മുന്‍കൂറായെടുത്ത സ്വര്‍ണം കല്യാണത്തലേന്ന് വസൂലാക്കാന്‍ വേണ്ടി അവിടെയെത്തുന്ന ജൂവലറി പ്രതിനിധിയായ അജേഷിന് പിരിവ് കുറ‌‌‌‍ഞ്ഞതിനാല്‍ അതു സാധിക്കാതെ വരുന്നതും തുടര്‍ന്ന് അതിനായി ഏതറ്റം വരെയും പോകുന്ന സ്വഭാവമുള്ള അയാള്‍ സഞ്ചരിക്കുന്ന വഴികളുമാണ് കഥാഗതി. കടപ്പാക്കട ശ്രീലക്ഷ്മി ലോഡ്ജില്‍ താമസിക്കുന്ന, എണ്ണം എത്രയെന്ന് കൃത്യമായി വ്യക്തമാകാത്ത നാലഞ്ചു ചെറുപ്പക്കാര്‍ അജേഷിന്റെ ഈ സാഹസിക സഞ്ചാരത്തിന് പലപ്പോഴും മൂകമെങ്കിലും സാക്ഷികളാണ്. മുന്നോട്ടുപോകുന്തോറും കഥാപാത്രങ്ങളുടെ സ്വഭാവങ്ങളെല്ലാം തന്നെ മാറുന്നതായും അതിനൊപ്പം കഥാപാത്രങ്ങളോടുള്ള വായനക്കാരന്റെ ആദ്യത്തെ കാഴ്ചപ്പാടും മാറുന്നതായും കാണാം. അജേഷിനെക്കൂടാതെ കല്യാണപ്പെണ്ണ്, സഹോദരനായ ടെറര്‍ ബ്രൂണോ, അമ്മ, കല്യാണച്ചെക്കൻ മരിയാനോ,  എന്നിങ്ങനെ പളളീലച്ചന്‍ വരെ ഏതാണ്ടെല്ലാ കഥാപാത്രങ്ങളും കഥയുടെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ നിസ്സഹായരാകുന്നുണ്ട്. പ്രതിബന്ധങ്ങൾ വളരെയുണ്ടെങ്കിലും, എതിരെ നിൽക്കുന്നവർ വളരെ ശക്തരാണെങ്കിലും സ്വന്തം ശരീരത്തിൽ നിന്ന് ജീവൻ പോയാലല്ലാതെ സ്വർണം വാങ്ങാതെ മടങ്ങില്ല എന്നുപറഞ്ഞ് നടക്കുന്ന അജേഷിന്റെ മനോവ്യാപാരം നമുക്ക് മനസ്സിലാകാത്ത തരത്തിലുള്ളതും, കൂടാതെ അവൻറെ ആത്മവിശ്വാസവും എടുത്തു പറയേണ്ട ഒന്നുമാണ്. വളരെയധികം ഉദ്വേഗം ജനിപ്പിക്കുന്ന കഥാസന്ദർഭങ്ങളിലൂടെ കടന്നുപോയതിനു ശേഷം നമ്മൾ വിചാരിക്കാത്ത ഒരു സ്ഥലത്ത്, വിചാരിക്കാത്ത ഒരു രീതിയിലാണ്  ഈ നോവൽ അവസാനിക്കുന്നത്. ഒരു ത്രില്ലർ സിനിമയിലെ ക്ലൈമാക്സ് പോലെ തന്നെ വളരെയധികം സസ്പെൻസ് ഉൾക്കൊള്ളുന്നതാണ് ഈ നോവലിന്റെ ക്ലൈമാക്സ് അഥവാ അവസാനം.

    നോവലിസ്റ്റ് കൊല്ലം കാരനായതുകൊണ്ടുതന്നെ ഇതിലെ പല സ്ഥലങ്ങളും, അവിടുത്തെ ആളുകളുടെ സ്വഭാവവും യഥാർത്ഥ ജീവിതത്തിൽ കാണാൻ പറ്റുന്നതാണ്. നോവൽ വായിച്ചു തുടങ്ങുമ്പോൾ മുതൽ ഇതിൻറെ അവസാനം വരെ അതിൻറെ ഉദ്വേഗം നിലനിർത്താൻ നോവലിസ്റ്റിന് കഴിഞ്ഞു എന്ന് വേണം കരുതാൻ. വായിച്ചുതുടങ്ങിയാൽ അവസാനം വരെ ഒറ്റയിരുപ്പിൽ തീർക്കാൻ പറ്റുന്ന നാലഞ്ചു ചെറുപ്പക്കാരെ ഒന്നു പരിചയപ്പെടേണ്ടതു തന്നെയാണ്.


Comments

Post a Comment

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...