വയലാർ അവാർഡ് ലഭിച്ച കൃതി
എന്ന നിലയ്ക്കും വ്യത്യസ്തമായ തലക്കെട്ട് ഉള്ള കൃതി എന്ന നിലയ്ക്കും മനസ്സിൽ
കയറിപ്പറ്റിയ പുസ്തകമാണ് തക്ഷൻകുന്ന് സ്വരൂപം. യു കെ കുമാരൻ എന്ന എഴുത്തുകാരൻ എന്ന
നോവലിസ്റ്റിന്റെ ഞാൻ വായിക്കുന്ന ആദ്യ നോവൽ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ എഴുത്ത്
എങ്ങനെയാണ് എന്നറിയാനും താല്പര്യമുണ്ടായിരുന്നു.
പുസ്തകത്തിലേക്ക് വന്നാൽ സ്വാതന്ത്ര്യസമരം
കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം മുതൽ സ്വാതന്ത്ര്യശേഷമുള്ള രണ്ടുമൂന്ന്
പതിറ്റാണ്ട് വരെയുള്ള വടക്കേ മലബാറിലെ തക്ഷൻകുന്ന് എന്ന ഗ്രാമത്തിന്റെ കഥയാണ്
നോവലിസ്റ്റ് വരച്ചിട്ടിരിക്കുന്നത്. ജാതിവിവേചനവും അയിത്തവുമെല്ലാം ശക്തമായി
നിലനിൽക്കുന്ന കാലത്ത് അതിന്റെയെല്ലാം ദൂഷ്യഫലം നന്നായി അനുഭവിച്ചതും എന്നാൽ
പിന്നീട് പലവിധ നിമിത്തങ്ങൾ മൂലവും സ്വപ്രയത്നം മൂലവും ധനപരമായി മികച്ച
സ്ഥിതിയിലേക്ക് എത്തപ്പെട്ട രാമർ എന്നയാളുടെ കണ്ണിലൂടെയാണ് നോവലിസ്റ്റ് തക്ഷൻകുന്നിനെ
നോക്കിക്കണ്ടത്. രാമർ വളരുന്നതിനൊപ്പം തക്ഷൻകുന്നും
മാറിക്കൊണ്ടിരിക്കുകയായിരുന്നു. അറിഞ്ഞോ അറിയാതെയോ അന്നത്തെ അധികാരമുള്ള
നാടുവാഴിയുടെ മകളെ സ്കൂളിൽ വച്ച് അപമാനിച്ചതിന്റെ പേരിൽ സ്കൂളിൽനിന്ന്
പുറത്താക്കപ്പെട്ട രാമറിന് പിന്നീട് ലഭിച്ച വിദ്യാഭ്യാസം അനുഭവങ്ങൾ മാത്രമാണ്.
കുഞ്ഞിക്കേളു എന്ന സുഹൃത്തും വഴികാട്ടിയുമായിരുന്ന ഒരു പുരോഗമന വാദിയുടെ
അകത്തുണ്ടായിരുന്ന ആശയങ്ങൾ പതുക്കെ അയാളിലേക്കും പകർന്നു ലഭിക്കുകയായിരുന്നു.
ആശയപരമായി പല വ്യത്യാസങ്ങളും അവർ തമ്മിൽ ഉണ്ടായിരുന്നെങ്കിലും നാടും നാട്ടുകാരും
നന്നാവുക എന്ന ഒരു ലക്ഷ്യത്തിൽ അവരുടെ ആശയങ്ങൾ തമ്മിൽ യോജിച്ചു വന്നു.
സ്വാതന്ത്ര്യസമരത്തോട് അടുക്കുന്ന കാലഘട്ടത്തിൽ തക്ഷൻകുന്നിൽ ഉണ്ടാകുന്ന പല
മാറ്റങ്ങൾക്കും അറിഞ്ഞോ അറിയാതെയോ അവർ കാരണമാകുന്നുണ്ട്. കെ കേളപ്പന്റെയും
മുഹമ്മദ് അബ്ദുറഹ്മാന്റെയും നേതൃത്വത്തിൽ നടന്ന വടക്കൻ കേരളത്തിലെ സ്വാതന്ത്ര്യ-
നവോത്ഥാന പ്രവർത്തനങ്ങളിൽ രാമറിനും വലിയ താല്പര്യമായിരുന്നു, പറ്റുന്നവയിൽ
അയാളും പങ്കുകൊള്ളുകയും ചെയ്തു. അതിനൊപ്പം രാമറിന് സ്വയമായും
വളർച്ചയുണ്ടാകുന്നുണ്ട്. ആദ്യം കുതിരപ്പന്തിയിലെ പണിക്കാരനായിരുന്ന അയാൾ നാട്ടിലെ
ഒരു പ്രധാന, എന്നാൽ പാവപ്പെട്ടവരോട് മമതയുള്ള കണ്ണച്ചന്റെ കാര്യസ്ഥൻ ആവുകയും
പോകെപ്പോകെ അയാൾ ഒരു മുതലാളിയും പ്രമാണിയും ആയി മാറുകയും ചെയ്യുന്നുണ്ട്.
സ്വാതന്ത്ര്യാനന്തരമുള്ള തക്ഷൻകുന്നിലെ മാറ്റങ്ങൾ പ്രമാണിയായി മാറിയ രാമർ തെല്ല് വിഷമത്തോടെയാണ് കാണുന്നത്. അയാളും കൂട്ടുകാരും മറ്റു സ്വാതന്ത്ര്യസമര പ്രവർത്തകരും സ്വപ്നം കണ്ടതുപോലെയുള്ള ഒരു മാറ്റമല്ല തുടക്കകാലത്ത് ഉണ്ടായത്. പഴയ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ജാതിവെറി മറ്റൊരു തരത്തിൽ നിലനിൽക്കുന്നു എന്ന സത്യം വേദനയോടെ അയാൾ മനസിലാക്കുന്നു. സ്വാതന്ത്ര്യാനന്തരം അയാൾക്ക് അവയിലൊന്നും തന്നെ ഒരു പരിധിയിൽ അധികം ഇടപെടാനും സാധിക്കുമായിരുന്നില്ല. പുറത്താക്കപ്പെട്ട ഒരു സ്കൂൾ വിദ്യാർത്ഥി എന്ന നിലയിൽ നിന്നും ഒരു പ്രമാണിയായി മാറിയെങ്കിലും തന്റെ നാടായ തക്ഷൻകുന്ന് അത്രകണ്ട് മാറിയില്ല എന്നത് അയാളെ എക്കാലവും വേദനിപ്പിച്ച ഒന്നായിരുന്നു. സ്വാതന്ത്ര്യാനന്തര തക്ഷൻകുന്നിൽ രാമറിന്റെ മനോവേദന തളംകെട്ടി നിൽക്കുന്നത് കാണാം.
പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലുള്ള ഒരു സങ്കടച്ഛായയാണ്. പ്രധാന കഥാപാത്രമായ രാമർ അത് ഇടയ്ക്കിടയ്ക്ക് ആലോചിക്കുകയും ചെയ്യുന്നുണ്ട്- എന്തെങ്കിലും നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ ഉടനെതന്നെ എന്തോ വലിയ വിപത്ത് വരും എന്നത്. കൃത്യമായ ഇടവേളകളിൽ ഗ്രാമത്തിൽ രോഗങ്ങളായും ദുർമരണങ്ങളായുമെല്ലാം സങ്കടങ്ങൾ വരികയും ചെയ്യുന്നുണ്ട്. പുസ്തകത്തിന്റെ അവസാനത്തോട് അടുക്കുന്ന സമയത്ത് ആ ഇടവേളകൾ കുറഞ്ഞു വരികയാണ് ചെയ്യുന്നത്. ഒരുവേള രാമറിന് ശേഷം പ്രളയം ആണോ എന്നുപോലും തോന്നുന്നുണ്ട്.
രാമറിനോടൊപ്പം തക്ഷൻകുന്നിനെ
നോക്കിക്കണ്ട്,
കുഞ്ഞിക്കേളുവിനു കടയിൽ ഇരുന്നു തുന്നാൻ തുണികൾ മുറിച്ചു കൊടുത്ത്, മാതാമ്മയുടെ
ഹോട്ടലിലിരുന്ന് പുട്ട് കഴിച്ച്, ഇമ്പിച്ചന്റെ കുതിരകളെ തലോടി, കണ്ണച്ചന്റെ
പാടില്ലാത്ത കുട്ടികളെ താലോലിച്ച്, ശ്രീധരൻ ഡോക്ടറുടെ വീട്ടിലെ പത്രപാരായണം
കേട്ട്,
കേളപ്പനൊപ്പവും അബ്ദുറഹ്മാനൊപ്പവും സത്യഗ്രഹങ്ങളിൽ പങ്കെടുത്ത്, രാമറിന്റെയും
ലക്ഷ്മിയുടെയും കുട്ടികളുടെ വളർച്ച നോക്കിക്കണ്ട് വായനക്കാരനും തക്ഷൻകുന്നിലൊരാളായി
മാറുന്നു.
തക്ഷൻകുന്നിന്റെ
മാറ്റങ്ങളോടൊപ്പം രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളിലും രാജ്യത്തിന് പുറത്തും
ഉണ്ടാകുന്ന
പ്രധാന സംഭവങ്ങളും പ്രതിപാദിക്കുന്ന വളരെ ഹൃദ്യമായ ഈ നോവൽ
വായിച്ചിരിക്കേണ്ടത് തന്നെയാണ്

നന്നായിട്ടുണ്ട് 👌
ReplyDelete