ഞാൻ മുൻപ് വായിക്കാത്ത എഴുത്തുകാരുടെ കൃതികൾ വായിക്കുമ്പോൾ അതിന്റെ ഇതിവൃത്തം എന്താണ് എന്ന് മനസ്സിലാക്കുന്നതിനൊപ്പം അവരുടെ എഴുത്തിന്റെ രീതി എങ്ങനെയാണെന്നും കൂടി ചിന്തിക്കാറുണ്ട്. വീണ്ടും ഒരു പുസ്തകം എടുക്കുമ്പോൾ നാം ശ്രദ്ധിക്കുന്ന എഴുത്തുകാരുടെ പേരുകളുടെ ഇടയിൽ പുതിയ ആളെ കൂടി ഉൾപ്പെടുത്താനുള്ള സ്ഥലം ഉണ്ടോ എന്നാണ് അതിൽ കൂടി പ്രധാനമായും ഉദ്ദേശിക്കുന്നത്. കാക്കനാടന്റെ രണ്ടാം പിറവി എന്ന പുസ്തകം വായിക്കുമ്പോഴും അതുതന്നെയായിരുന്നു എന്റെ മനസ്സിൽ. രണ്ടാം പിറവി, വീണ്ടും ഒരു ദുരന്തം എന്നീ രണ്ടു ചെറു നോവലുകൾ ഉൾപ്പെട്ടതാണ് ഈ പുസ്തകം. രണ്ട് നോവലുകളും വ്യത്യസ്ത ഭാവങ്ങളിലുള്ള വളരെ മികച്ച സൃഷ്ടികളായിട്ടാണ് എനിക്ക് തോന്നിയത്.
പുസ്തകത്തിലെ ഒന്നാമത്തെ നോവലായ രണ്ടാം പിറവിയിൽ ആട്ടക്കളത്തിൽ അവറാച്ചൻ, കുഞ്ചു കുറുപ്പ് എന്നീ രണ്ടു പ്രബല വ്യക്തിത്വങ്ങളുടെ കഥയാണ് പറയുന്നത്. ഏതാണ്ട് കേരളത്തിലെ മധ്യഭാഗത്തെ മലഞ്ചെരുവുകളിൽ താമസിച്ചിരുന്ന ഒരു ഗ്രാമത്തിലെ രണ്ടു പ്രാധാനികൾ എന്ന് പറയാം. നോവലിന്റെ ഓരോ ഭാഗത്തും അവരുടെ വ്യക്തിത്വങ്ങളെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള വ്യക്തമായ വർണ്ണനകൾ എഴുത്തുകാരന്റെ ഭാഗത്തുനിന്നും കാണാം. അതിനൊപ്പം തന്നെ എഴുത്തുകാരന്റെ രാഷ്ട്രീയ സാമുദായിക ബോധ്യങ്ങളെ ഒരു സത്യാല്‍ രീതിയിൽ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. പുതിയകാലത്ത് അവ വായിക്കുമ്പോൾ അത് കൂടുതൽ ശരിയാണെന്ന് തോന്നും.
"ക്രിസ്യൻ പാമ്പുകൾ മാത്രമേ ക്രിസ്‌ത്യാനികളെ കൊത്താവൂ, ഹിന്ദു പശുക്കളുടെ പാൽ മാത്രമേ ഹിന്ദുക്കൾ കുടിക്കാവൂ. എന്നൊക്കെയുള്ള പിൽക്കാലത്ത് പ്രാബല്യത്തിൽ വന്ന നിയമങ്ങളൊന്നും അവരുടെ കാലത്ത് നിലവിലുണ്ടായിരുന്നില്ല." എന്ന തരത്തിലുള്ള പ്രയോഗങ്ങളൊക്കെ ഇതിന് ഉദാഹരണമാണ്.
നോവലിൽ കുഞ്ചു കുറുപ്പും അവറാച്ചനും തമ്മിൽ പതിറ്റാണ്ടുകളോളം സിവിൽ കേസ് നടത്തുന്നവരും എന്നാൽ അടുത്ത കൂട്ടുകാരുമായിരുന്നു. കോടതിയിൽ പരസ്പരം കേസ് നടത്തുന്നവർ ഒരു കാറിൽ പോകുന്ന ഒരു പ്രത്യേകം സ്വഭാവത്തിലുള്ളവർ. പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും പരകോടിയിലുള്ളവർ. ശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ നോവലിൽ പ്രതിപാദിച്ചിരിക്കുന്നത്. മരണം പോലുള്ള ഒരു പ്രധാന - എന്നാൽ വിഷമകരമായ സംഭവം നടന്ന സന്ദർഭത്തിൽ പ്രശസ്തനായ ഒരു സിനിമാതാരം വന്നാൽ കരയണോ അതോ സിനിമാതാരത്തിനെ കാണണോ എന്നൊക്കെ സംശയിക്കുന്ന നാട്ടുകാർ ഇക്കാലത്തെ ജനങ്ങളെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. മുമ്പോട്ട് പോകുന്തോറും അപ്രതീക്ഷിതമായ ചില സന്ദർഭങ്ങൾ വരികയും അപ്രതീക്ഷിതമായി തന്നെ കഥ അവസാനിക്കുകയും ചെയ്യുന്നു.
പുസ്തകത്തിലെ രണ്ടാമത്തെ നോവലായ " വീണ്ടും ഒരു ദുരന്തം " വളരെ ഒരു പ്രണയ നോവലാണ്. ഈ നോവലിലേക്ക് എത്തുമ്പോൾ എഴുത്തുകാരന്റെ ഭാഷ ഒരു കാമുകന്റെതാകുന്നു. ആറ്റിക്കുറുക്കിയ ഭാഷയിൽ അവർ അച്ഛന്റെയും കുഞ്ചു കുറുപ്പിന്റെയും കഥ പറഞ്ഞ എഴുത്തുകാരൻ ഇവിടെ പ്രകൃതി വർണ്ണനയിലും പ്രണയിനിയുടെ ഭാവത്തിന്റെ വർണ്ണനയിലും മുഴുകി സ്വയം ഭാവനകളിൽ മുഴുകുന്നു. വീണ്ടും ഒരു ദുരന്തത്തിലെ കഥാനായകൻ എഴുത്തുകാരനാണ്. ഒരു നോവൽ എഴുതാൻ വേണ്ടി കായലും വയലുകളും ഒക്കെ നിറഞ്ഞ ഒരു ഗ്രാമത്തിൽ എത്തുന്ന എഴുത്തുകാരനായ നായകൻ പിന്നീട് കാണുന്ന കാഴ്ചകളും ചില അനുഭവങ്ങളുമാണ് ഈ നോവലിൽ. എഴുത്തുകാരനും അദ്ദേഹത്തിന്റെ പ്രണയിനിക്കും ഉള്ള അത്രയും തന്നെ പ്രാധാന്യം അവിടുത്തെ ഒരു കിഴവനും ഉണ്ട്. രാവിലെ മുതൽ വൈകിട്ട് വരെ മീൻ പിടിച്ച് ജീവിക്കുന്ന അയാൾ രാത്രി ഒരു കഥപറച്ചിലുകാരനാകുന്നു. പകൽ മുഴുവൻ ഒരു കിഴവന്റെ തന്നെ ഭാവമുള്ള അയാൾക്ക് രാത്രിയാകുമ്പോൾ ഊർജ്ജം കൂടുന്നു. മെയ് വഴക്കമുള്ള ഒരു നിത്യാഭ്യാസിയെ പോലെ അയാൾ നൃത്തം ചെയ്ത് കഥ പറഞ്ഞ് ഒരു നാടിനെ മയക്കുന്നു. അവരുടെ ഉറക്കമില്ലാതാകുന്നു. അയാൾ അവസാനം പറഞ്ഞ ഒരു കഥയിലെ പോലെ തന്നെ നോവലിലെ നായകന്റെ പ്രണയവും അവസാനിക്കുന്നു..
വ്യത്യസ്തമായ കഥാസന്ദർഭങ്ങളുള്ള രണ്ടു നോവലുകളും വായിച്ചിരിക്കേണ്ടത് തന്നെയാണ്.

Comments
Post a Comment